Thursday 19 February 2015

ഓട്ടന്‍ തുള്ളല്‍

     മുന്നുറോളം കൊല്ലം‌മുമ്പ് കലക്കത്തു കുഞ്ചന്‍ നമ്പ്യാര്‍ ആവിഷ്കരിച്ച ജനകീയകലാരുപമാണ് ഓട്ടന്‍ തുള്ളല്‍‍. സാധാരണക്കാരന്റെ കഥകളി എന്നും ഓട്ടന്‍തുള്ളള്‍ അറിയപ്പെടുന്നു. നര്‍മ്മവും ആക്ഷേപഹാസ്യവും സാമൂഹിക വിശകലനവും എല്ലാം ചേർത്ത് ആകര്‍ഷകമായി രചിച്ച പാട്ടുകള്‍ ബഹുജനങ്ങൾക്ക് ആകർഷകമാം വിധം ചടുല നൃത്തമായി അവതരിപ്പിക്കുകയാണ് ഓട്ടൻ‌തുള്ളലിൽ. ലളിത‌മായ വേഷവും നാടോടി സ്വഭാവമുള്ള അംഗചലനങ്ങളുമാണ് തുള്ളലിന്. മിക്കപ്പോഴും ക്ഷേത്രത്തിനു പുറത്താണ് അവതരിപ്പിച്ചിരുന്നത്.കുഞ്ചന്‍ നമ്പ്യാര്‍ അവതരിപ്പിച്ച തുള്ളല്‍ കലയില്‍ ഓട്ടന്‍, ശീതങ്കന്‍, പറയന്‍ എന്നീ മൂന്നുവിധത്തിലുള്ള തുള്ളല്‍രൂപങ്ങളുണ്ടെങ്കിലും ഓട്ടന്‍തുള്ളലിനാണ് പ്രാധാന്യം. അതുകൊണ്ടുതന്നെ, തുള്ളലിന് ഓട്ടന്‍തുള്ളല്‍ എന്ന വിശേഷണം ഉപയോഗിച്ചുപോരുന്നു. ക്ഷേത്രകല എന്നനിലയില്‍ കേരളത്തില്‍ പൊതുവെ ഓട്ടന്‍തുള്ളല്‍ അവതരിപ്പിച്ചുവരുന്നുണ്ട്. തലയില്‍ കൊണ്ട കെട്ടിയുണ്ടാക്കിയ വട്ടമുടിക്കെട്ടിനുപുറമെ വിടര്‍ത്തിയ നാഗഫണത്തിന്‍െറ ആകൃതിയിലുള്ള കിരീടം ധരിച്ച്, മുഖത്ത് പച്ച മനയോല പൂശി, കണ്ണും പുരികവും വാല്‍നീട്ടിയെഴുതി, നെറ്റിയില്‍ പൊട്ടുംതൊട്ട്, ഉരസ്സില്‍ കൊരലാരം, കഴുത്താരം, മാര്‍മാല എന്നിവയും ധരിച്ച്, കൈകളില്‍ കടക കങ്കണാദികളും കാലില്‍ കച്ചമണിയും അണിഞ്ഞ്, അരയില്‍ ഒരു പ്രത്യേകതരം ഉടുത്തുകെട്ടുമായാണ് ഓട്ടന്‍തുള്ളല്‍ക്കാരന്‍ രംഗത്തുവരുന്നത്.
നമ്പ്യാര്‍ സമുദായത്തിന്റെ പാരമ്പര്യകല എന്ന നിലയിലാണ് ഓട്ടന്‍തുള്ളല്‍ വളര്‍ന്നുവന്നത്. ഇപ്പോള്‍ എല്ലാ സമുദായക്കാരും ഇത് അവതരിപ്പിക്കുന്നുണ്ട്. പൊതുവെ പുരുഷന്മാരാണ് ഇതില്‍ പങ്കെടുക്കാറ്. ഓട്ടന്‍തുള്ളല്‍ അവതരണത്തിന് തുറന്ന രംഗവേദിയാണ് ഉപയോഗിക്കുക. വേദിയില്‍ മുന്‍ഭാഗത്തായി നിലവിളക്ക് കൊളുത്തിവെക്കും. തിരശ്ശീല ഉപയോഗിക്കാറില്ല. വാദ്യക്കാരും ഏറ്റുപാടുന്നവരും വേദിയുടെ ഒരു പാര്‍ശ്വഭാഗത്താണ് ഇരിക്കുക. ഓട്ടന്‍തുള്ളല്‍ അവതരണത്തിന് മൂന്നുപേര്‍ മതി. തുള്ളല്‍ക്കാരനും രണ്ടു വാദ്യക്കാരും. തുള്ളല്‍ക്കാരന്‍ പാടുന്ന വരികള്‍ വാദ്യക്കാര്‍ ഏറ്റുപാടുന്നു. രംഗാധിഷ്ഠിത സംഗീതമാണ് തുള്ളല്‍പാട്ടുകള്‍ക്കുള്ളത്. ഭാഷാവൃത്തങ്ങളിലാണ് തുള്ളല്‍ കവിതകള്‍ രചിച്ചിട്ടുള്ളത്. ഓട്ടന്‍തുള്ളലില്‍ തരംഗിണിവൃത്തമാണ് പ്രധാനം. തൊപ്പിമദ്ദളവും കൈമണിയുമാണ് തുള്ളലിന് ഉപയോഗിക്കുന്ന വാദ്യങ്ങള്‍. പുരാണകഥകളെ സാധാരണ ജനങ്ങളിലെത്തിക്കാനും സാമൂഹിക വിമര്‍ശം നടത്താനും ഓട്ടന്‍തുള്ളല്‍ ലക്ഷ്യമിടുന്നു. സ്വമന്തകം, ഘോഷയാത്ര, നളചരിതം, രുഗ്മിണി സ്വയംവരം, ബകവധം, നിവാതകവചവധം, കിരാതം, രാമാനുചരിതം, കാര്‍ത്തവീര്യാര്‍ജുന വിജയം, ബാലി വിജയം, ശീലാവതി ചരിതം എന്നിയവാണ് കുഞ്ചന്‍ നമ്പ്യാര്‍ ഓട്ടന്‍തുള്ളലിനു വേണ്ടി രചിച്ച പ്രധാന കൃതികള്‍.


കുഞ്ചന്‍ നമ്പ്യാര്‍. കിള്ളിക്കുറിശ്ശി മംഗലത്തുളള കലക്കത്തു വീട്ടില്‍ ജനിച്ച കുഞ്ചന്‍ നമ്പ്യാരുടെ ജീവിതകാലം 1700-നും 1770-നും ഇടയ്ക്കാണെന്ന് കണക്കാക്കപ്പെടുന്നു. അമ്പലപ്പുഴ രാജാവിന്റേയും തിരുവിതാംകൂര്‍ മഹാരാജാവിന്റേയും ആശ്രിതനായിരുന്ന കാലത്താണ് കുഞ്ചന്‍നമ്പ്യാര്‍ തന്റെ പ്രശസ്ത കൃതികളെല്ലാം എഴുതിയതെന്ന് സാഹിത്യ ഗവേഷകന്മാര്‍ അഭിപ്രായപ്പെടുന്നു. അമ്പലപ്പുഴ ക്ഷേത്രത്തില്‍ ചാക്യാര്‍കൂത്തിന് മിഴാവു കൊട്ടിക്കൊണ്ടിരുന്ന കുഞ്ചന്‍ നമ്പ്യാര്‍ ചാക്യാരുമായി പിണങ്ങിയശേഷം സംവിധാനം ചെയ്ത കലാരൂപമാണ് തുള്ളലെന്നും അതിന്റെ ആവിഷ്ക്കരണത്തിനുവേണ്ടി രചിച്ച കൃതികളാണ് തുളളല്‍ സാഹിത്യമായി അറിയപ്പെടുന്നതെന്നും വിശ്വസിച്ചുപോരുന്നു.ചാക്യാര്‍ കൂത്തിനു പകരമായി ആണ് ഓട്ടന്‍തുള്ളല്‍ കുഞ്ചന്‍ നമ്പ്യാര്‍ അവതരിപ്പിച്ചത്. അന്നത്തെ സാമൂഹിക സാമ്പത്തിക വ്യവസ്ഥയ്ക്കും മുന്‍വിധികള്‍ക്കും എതിരായ ഒരു പ്രതിഷേധമായിരുന്നു ഓട്ടൻ‌തുള്ളൽ. നിറപ്പകിട്ടാര്‍ന്ന വേഷങ്ങൾ അണിഞ്ഞ ഒരു കലാകാരൻ ഒറ്റയ്ക്ക് തുള്ളല്‍ പാട്ടുപാടി നൃത്തം ചെയ്യുകയും അഭിനയിക്കുകയും ചെയ്യുന്നു.




No comments:

Post a Comment