Monday 5 September 2016

പൊന്നിന്‍ ചിങ്ങം


സമൃദ്ധിയുടെ വരവറിയിച്ച് ചിങ്ങമാസം വരവായി. പഞ്ഞമാസം എന്ന കര്‍ക്കടകം കഴിഞ്ഞുപോയതിന്റെ ആശ്വാസത്തോടൊപ്പം കര്‍ഷകരുടെ മനസു നിറയ്ക്കാന്‍ വിളവെടുപ്പിന്റെ പൊന്നിന്‍ ചിങ്ങമാസം വരവായി. കര്‍ഷകദിനത്തോടനുബന്ധിച്ച് ആഷ്മി ടീച്ചര്‍ കൃഷിയെക്കുറിച്ചും വിളവെടുപ്പിനെക്കുറിച്ചും കുട്ടികള്‍ക്ക്
പറഞ്ഞു കൊടുത്തു. കൃഷി ക്ലബ്ബിലെ അംഗമായ മാളവികജ്യോതി കൃഷി ചൊല്ലുകളും അവയുടെ വിശദീകരണവും
നടത്തി. കാര്‍ഷിക ക്വിസിലെ വിജയികളായ അനന്ദകൃഷ്ണയേയും അലിയേയും ഹെഡ്മിസ്ട്രസ് സരിത ടീച്ചര്‍ പ്രത്യേകം അഭിനന്ദിച്ചു. കൃഷി ഭവനില്‍ നിന്ന് ലഭിച്ച വിത്തിന്റെ വിതരണ ഉദ്ഘാടനവും സരിത ടീച്ചര്‍ നിര്‍വഹിച്ചു.

സ്വാതന്ത്ര്യ ദിനം



എഴുപതാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഒട്ടേറെ പരിപാടികള്‍ ആസൂത്രണം ചെയ്തിരുന്നു.യു.പി ക്ലാസുകളിലെ കുട്ടികള്‍ മൂന്നു വര്‍ണ്ണത്തിലുള്ള കടലാസുകള്‍ വെട്ടി തോരണങ്ങള്‍ ഉണ്ടാക്കി . സ്വാതന്ത്ര്യദിന ക്വിസ്സ്, പ്രസംഗമത്സരം എന്നിവ നടത്തിയിരുന്നു.കുരുത്തോലകളും കടലാസുകൊടികളും കൊണ്ട് വര്‍ണ്ണശഭളമായ അന്തരീക്ഷമായിരുന്നു കുട്ടികളെയും രക്ഷിതാക്കളെയും വരവേറ്റത്. കൃത്യം 9 മണിക്കു തന്നെ ഹെഡ്മിസ്ട്രസ് സരിതടീച്ചര്‍ പതാക ഉയര്‍ത്തി . പതാകഗാനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ദേശിയ പതാക വാനിലുയര്‍ന്നു. കുട്ടികളും രക്ഷിതാക്കളും സാന്നിദ്ധ്യം പതാക ഉയര്‍ത്തലിന് മാറ്റുകൂട്ടി.
   ഞാനൊരു ഇന്ത്യക്കാരനാണ് എന്ന വാനോളം ഉയര്‍ന്ന അഭിമാനത്തോടെ എല്ലാവരും പതാകയെ സല്യൂട്ട് ചെയ്തു . പതാക ഉയര്‍ത്തലിനു ശേഷം സരിത ടീച്ചര്‍ സ്വാതന്ത്ര്യ ദിനത്തിന്റെ പ്രസക്തിയെക്കുറിച്ച് പറഞ്ഞു. തുടര്‍ന്ന് സ്വാതന്ത്ര്യം ലഭിക്കുന്നതിനു വേണ്ടി ജീവന്‍ ത്യജിച്ച മഹാത്മാക്കളെക്കുറിച്ച് ശ്രീജ ടീച്ചര്‍ കുട്ടികള്‍ക്ക് പറഞ്ഞു കൊടുത്തു. തുടര്‍ന്ന് കുട്ടികളുടെ വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഉണ്ടായിരുന്നു. ഏഴാം  ക്ലാസിലെ മാളവിക ജ്യോതി സ്വാതന്ത്രദിനത്തെ കുറിച്ച് മലയാളത്തില്‍ പ്രസംഗം നടത്തി. തുടര്‍ന്ന് ഏഴാം ക്ലാസിലെ ഫാത്തിമ നൗറിന്‍ ഇംഗ്ലീഷ് പ്രസംഗം നടത്തി. ഒന്നാം ക്ലാസ് മുതല്‍ ഏഴാം ക്ലാസ് വരെയുള്ള കുട്ടികള്‍ ക്ലാസ് തലത്തില്‍ ദേശഭക്തിഗാനം ആലപിച്ചു. മൂന്നാം ക്ലാസിലെ മഹാലക്ഷ്മി, രണ്ടാം ക്ലാസിലെ പ്രണതി എന്നിവരുടെ ഇംഗ്ലീഷ് പ്രസംഗവും ഉണ്ടായിരുന്നു. പരിപാടികളുടെ സമാപനത്തിനു ശേഷം എല്ലാ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ലഡു വിതരണം ചെയ്തു.







ഹിരോഷിമാ ദിനം


ആഗസ്റ്റ് 6 ഹിരോഷിമദിനം ആചരിച്ചു ദിനാചരണത്തിന്റെ ഭാഗമായി കുട്ടികള്‍ സുഡാക്കോ കൊക്കുകള്‍ നിര്‍മിച്ച് തോരണങ്ങള്‍ തീര്‍ത്തു. റിമ ടീച്ചര്‍ മുഖ്യപഭാഷണം നടത്തി ലോകത്തില്‍ ആദ്യമായി അണുബോബ് പ്രയോഗിക്കപ്പെട്ടത് ജപ്പാനിലെ ഹിരോഷ്മയിലാണ്. 1945 ആഗസ്റ്റ് 6ന് രാവിലെ 8.15 ന് ഹിരോഷ്മയില്‍ അണു ബോബ് പതിച്ചു. ജപ്പാനിലെ വ്യവസായ കേന്ദ്രവും തുറമുഖപട്ടണവും ഏറ്റവും ജനസാന്ദ്രതയുള്ള നഗരവുമായിരുന്നു ഹിരോഷ്മ. ലിറ്റില്‍ബോയ് എന്ന ആ അണുബോംബിന്റെ ഭാരം 4000 കിലോഗ്രാമായിരുന്നു യുറേനിയത്തിന്റെ ഐസോടോപ്പായ യുറേനിയം 235 ഉപയോഗിച്ചാണ് ഇത് നിര്‍മിച്ചത് ബോംബാക്രമണത്തിന് നേതൃത്വം നല്‍കിയത് കേണല്‍ ടി. ബിറ്റ്സ് ആയിരുന്നു എനോളഗെ എന്ന വിമാനമാണ് ബോംബാക്രമണത്തിനായി ഉപയോഗിച്ചത് എഴുപതിനായിരത്തോളം വരുന്ന നിരപരാധികളായ ജനങ്ങളാണ് ഈ അണുബോംബാക്രമത്തില്‍‌ കൊല്ലപ്പെട്ടത് 35000 പേരോളം വിഷവാതകം ശ്വസിച്ച് വിസ്മൃതിയിലായത്. പതിനായിരങള്‍ ആക്രമണം നടന്ന് ഒരു വര്‍ഷത്തിനുള്ളില്‍ മരണമടഞ്ഞു ഈ ക്രൂരമായ ആക്രമണത്തില്‍ പരിക്കേറ്റ സുഡാക്കോ സുസുക്കി എന്ന കുട്ടിയുടെ ദയനീയമായ കഥ റിമടീച്ചര്‍ കുട്ടികള്‍ക്ക് പറഞ്ഞുകൊടുത്തു കുട്ടികള്‍ക്ക് യുദ്ധത്തിനെക്കുറിച്ചും അതിന്റെ കെടുതികളെക്കുച്ച് നല്ല ധാരണയുണ്ട്. ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട
എന്ന് അവര്‍ ഉറക്കെ വിളിച്ചു പറഞ്ഞു.

ക്വിറ്റ് ഇന്ത്യ ദിനം


ആഗസ്റ്റ് 9 ക്വിറ്റ് ഇന്ത്യാ ദിനവും നാഗസാക്കി ദിനവും ആചരിച്ചു. ശ്രീജ ടീച്ചര്‍ ക്വിറ്റ് ഇന്ത്യാ ദിനത്തെക്കുറിച്ച് പ്രഭാഷണം നടത്തി.  1942 ആഗസ്റ്റ് 7,8 തിയതികളില്‍ ബോംബയില്‍ ചേര്‍ന്ന അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രമേയത്തോടെയാണ് ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന്റെ തുടക്കം. 'ബ്രട്ടീഷുകാര്‍ ഇന്ത്യ വിടുക' എന്ന ആവശ്യമുയര്‍ത്തിയായിരുന്നു പ്രമേയം പസാക്കിയത്. 'പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക' എന്ന മുദ്രാവാക്യം ഗാന്ധിജി ഉയര്‍ത്തിയത് ഇവിടെ വെച്ചായിരുന്നു. ഗാന്ധിജിയുള്‍പ്പടെ ഒട്ടേറെ നേതാക്കളുടെ പ്രവര്‍ത്തനഫലമായിട്ടാണ് നമുക്ക് സ്വാതന്ത്ര്യം ലഭിച്ചത്. ആ സ്വാതന്ത്ര്യത്തെ ദുരുപയോഗപ്പെടുത്തരുതെന്ന് ശ്രീജടീച്ചര്‍ കുട്ടികളെ ഓര്‍മിപ്പിച്ചു.കഴിഞ്ഞ ദിവസം ഹിരോഷിമാദിനം ആചരിച്ചതുകൊണ്ട് നാഗസാക്കി ദിനത്തെക്കുറിച്ചും കുട്ടിക‌ള്‍ക്ക് അറിയാമായിരുന്നു. 1945 ആഗസ്റ്റ് 9ന് നാഗസാക്കിയിലാണ് രണ്ടാമതായി ആറ്റം ബോംബ് പതിച്ചത്. ഇതിന്റെ പേര് 'ഫാറ്റ്മാന്‍' എന്നാണ്. ആറ്റംബോംബില്‍ നക്കുന്നത് അണുവിഘടനമാണ്. റോബര്‍ട്ട് ഓപ്പണ്‍ ഹെയ്മറാണ് ആറ്റംബോംബിന്റെ പിതാവ് എന്നറിയപ്പെടുന്നത്. അണുബോംബിന്റെ മാരകാക്രമണത്തിന് ഇരയായിതീര്‍ന്ന എല്ലാവരുടെയും ഓര്‍മ്മയ്ക്കു മുമ്പില്‍ പ്രണാമം അര്‍പ്പിക്കുന്നു.

അബ്ദുള്‍ കലാം ചരമദിനം


      ജൂലൈ 27 ബുധനാഴ്ച്ച മുന്‍രാഷ്ട്രപതിയായിരുന്ന APJ അബ്ദുല്‍കലാമിന്റെ ഒന്നാം ചരമവാര്‍ഷികദിനം ആചരിച്ചു. ഷമീര്‍മാഷ് മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. APJ അബ്ദുല്‍കലാം നമ്മെ വിട്ടുപിരിഞ്ഞിട്ട് ഒരു വര്‍ഷമാകുന്നു. രാഷ്ട്രപതി മാത്രമല്ല, ഇന്ത്യയുടെ മിസൈല്‍മാന്‍, ശാസ്ത്രജ്ഞന്‍.... അങ്ങനെ വിശേഷങ്ങള്‍ നിരവധിയാണ്. തമിഴ്നാട്ടിലെ കടലോരഗ്രാമമായ രാമേശ്വരത്തെ ഒരു സാധാരണ കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. കഷ്ടപ്പാടുകള്‍ നിറഞ്ഞ ബാല്യത്തിലും അദ്ദേഹം വലിയ ലക്ഷ്യങ്ങള്‍ സ്വപ്നം കണ്ടു, സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുകയും ചെയ്തു. സ്വപ്നം കാണാന്‍ യുവതലമുറയെ പ്രേരിപ്പിച്ച് അവര്‍ക്ക് പ്രചോദനമായ കലാം ഉറങ്ങുമ്പോള്‍ കാണുന്ന സ്വപ്നങ്ങളല്ല, ഉറക്കം കെടുത്തുന്ന സ്വപ്നങ്ങളാണ് കാണേണ്ടത്" എന്ന് പറഞ്ഞ് കുട്ടികളെ സ്വപ്നം കാണാന്‍ പ്രേരിപ്പിച്ചു. യുവജനങ്ങള്‍ക്ക് ലക്ഷ്യബോധവും പ്രയത്നത്തിന്റെ മൂല്യവും സമ്മാനിച്ചു. “ ജീവിതത്തില്‍ നിന്നു പഠിക്കാനേറേയുണ്ട്. കുട്ടികളെ സ്വപ്നം കാണാന്‍ പ്രേരിപ്പിച്ച അദ്ദേഹത്തിന്റെ സ്വപ്നങ്ങളും ജീവിതദര്‍ശനങ്ങളും പഠിക്കാനും ചര്‍ച്ച ചെയ്യാനും ഇന്നു വിദ്യാലയങ്ങള്‍ സമയം നീക്കിവെയ്ക്കണമെന്ന് " . എസ്. ആര്‍. മുന്‍ചെയര്‍മാന്‍ ഡോ. കെ. രാധാകൃഷ്ണന്റെ അഭിപ്രായത്തോട് പൂര്‍ണമായും യോജിക്കുന്നു. ഏറ്റെടുത്ത എല്ലാ പ്രവര്‍ത്തിയേയും അദ്ദേഹം തീവ്രമായി സ്നേഹിച്ചു. അതില്‍ പൂര്‍ണമായി മനസ്സര്‍പ്പിച്ചു, അതിനെ ഗംഭീരമാക്കി. ഷമീര്‍മാഷ് നടത്തിയ അനുസ്മരണ പ്രഭാഷണത്തില്‍ കലാമിന്റെ പ്രസിദ്ധമായ വാക്കുകളെ അനുസ്മരിച്ചു. ഒരു പ്രമുഖ അഭിമുഖത്തില്‍ പിറന്നാളിനെക്കുറിച്ച് ചോദിച്ചപ്പോള്‍ "ഞാന്‍ കരയുന്നത് കണ്ട്, അമ്മ സന്തോഷിച്ച ഒരേയൊരു ദിവസമെന്നാണ്" കലാം മറുപടി പറഞ്ഞത്.
        ഒരു പുരുഷായുസിന് കഴിയുന്ന എല്ലാ നല്ല കാര്യങ്ങളും ചെയ്തു തീര്‍ത്തശേഷമാണ് അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞത്. ഇതുപോലൊരു മനുഷ്യന്‍ ഇനിയുണ്ടാകുമോ എന്നറിയില്ല. മഹാനായ മനുഷ്യന്റെ സ്മരണയ്ക്കുമുമ്പില്‍ ഞങ്ങള്‍ ശിരസ്സുനമിക്കുന്നു.

Friday 26 August 2016

ചാന്ദ്രദിനം




     1969 ജൂലൈ 21 ന് പുലര്‍ച്ചെയാണ് മനുഷ്യന്‍ ചന്ദ്രനിലിറങ്ങിയത്.  കമ്പ്യൂട്ടറുകളോ വാര്‍ത്താവിനിമയ സംവിധാനങ്ങളോ ഒന്നുമില്ലാത്ത ഒരു കാലത്ത് നീല്‍ ആംസ്ടോങ്ങ്, എഡ്വിന്‍ ആല്‍ഡ്രിന്‍ മൈക്കേല്‍ കൊളിന്‍സ് എന്നിവര്‍ അപ്പോളോ 11 എന്ന ബഹിരാകാശ വാഹനത്തില്‍ ചന്ദ്രനില്‍ എത്തിയത്.  ഈഗിള്‍ എന്ന ചാന്ദ്രപേടകത്തിലാണ്  ആംസ്ടോങ്ങും ആല്‍ഡ്രിനും ചന്ദ്രനിലിറങ്ങിയത്  കൊളംബിയ എന്നമറ്റൊരു  പേടകത്തില്‍  ചന്ദ്രനെ  പ്രദക്ഷിണം  ചെയ്യുകയായിരുന്നു  കോളിന്‍സ്   'മനുഷ്യന്റെ ഒരു ചെറിയ  കാല്‍വെപ്പ്  മാനവരാശിയുടെ  മഹത്തായകുതിച്ചു  ചാട്ടം"  എന്നാണ് നീല്‍  ആംസ്ടോങ് ചന്ദ്രനില്‍  കാലുകുത്തിയപ്പോള്‍  പറഞ്ഞ  വാക്കുകള്‍  അപ്പോളോ  11ന്റെ  വിജയകരമായ യാത്രക്കുശേഷംഇതുവരെ 12-പേര്‍ ചന്ദ്രനിലിറങ്ങി  ഇന്ത്യയും  ചാന്ദ്രഗവേഷണത്തില്‍  ഒട്ടും  പിന്നിലല്ല.  2008 ഒക്ടോബര്‍ 22 ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ സുവര്‍ണദിനമായിരുന്നു.  അന്നാണ് ചന്ദ്രയാന്‍-1പേടകം ഭാരതത്തിന്റെ മുഴുവന്‍ പ്രതീക്ഷകളുമായി കുതിച്ചുയര്‍ന്നത്.  ഈ പര്യവേഷണത്തിലൂടെ ചുരുള്‍ നിവര്‍ന്നതാകട്ടെ കുറെ ചാന്ദ്രരഹസ്യങ്ങളും.  ചന്ദ്രനിലെ ജലസാന്നിധ്യത്തെക്കുറിച്ചുള്ള സൂചനകള്‍ ശാസ്ത്രീയമായി സ്ഥിരീകരിക്കാന്‍ചന്ദ്രയാന് കഴിഞ്ഞു.

      ഇന്നത്തെ അസംബ്ലി ചാന്ദ്രദിനവുമായി ബന്ധപ്പെട്ട നിരവധി പ്രവര്‍ത്തനങ്ങള്‍ നിറഞ്ഞതായിരുന്നു.  അശ്മിടീച്ചര്‍ ചാന്ദ്രദിനത്തെക്കുറിച്ച് കുട്ടികള്‍ക്ക് പറഞ്ഞുകൊടുത്തു.  മിക്കകുട്ടികള്‍ക്കും അറിയാമായിരുന്നു.  ചാന്ദ്രദിനത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരത്തില്‍  അനന്തകൃഷ്ണനുംവിജയികളായി. യു.പി ക്ലാസുകളിലെ കുട്ടികള്‍ നിര്‍മ്മിച്ച വിവിധ ചാന്ദ്രദിനപ്പതിപ്പുകളുടെ പ്രകാശനം സമ്പന്നടീച്ചര്‍, സതിടീച്ചര്‍, ജയടീച്ചര്‍ എന്നിവര്‍ പ്രകാശനം ചെയ്തു.

Friday 8 July 2016

വൈക്കം മുഹമ്മദ് ബഷീര്‍ ചരമ ദിനം






     “ഇവിടെ ഒരാള്‍ കഥ പറഞ്ഞുകൊണ്ടിരുന്നു. നുണയെ നേരാക്കുന്ന കഥാവിദ്യ നാം പണ്ടേ കണ്ടതായിരുന്നു. നേരിനെ മനോഹര നുണയാക്കുന്ന മറ്റൊരു മാസ്മര വിദ്യ കൂടിയുണ്ടെന്ന് നമുക്ക് ബോധ്യമായപ്പോള്‍ നാം വിസ്മയിച്ചു. മാത്രമല്ല കഥകള്‍ കേട്ടു കേട്ട് കഥ പറയുന്ന ആള്‍ നമ്മുടെ മനസ്സില്‍ വലിയൊരു കഥയായി മാറി. എവിടെ നിന്നാണ് ഈ മനുഷ്യന് കഥകള്‍ കിട്ടിയിരുന്നത്? ജീവിതത്തിന്റെ പെരുവഴിയിലൂടെ സ്നേഹിച്ചും കലഹിച്ചും വഞ്ചിച്ചും. പലതും ചവിട്ടി മെതിച്ചും നാം കടന്നു പോകുമ്പോള്‍ ഓരത്തെ ഒരൊറ്റ മുറി കെട്ടിടത്തിന്റെ കിളിവാതില്‍ തുറന്നു കിടക്കുന്നുണ്ടായിരുന്നു. അതിലൂടെ നോക്കിനിന്ന ഒരാള്‍ എല്ലാം കാണുന്നുണ്ടായിരുന്നു, കേള്‍ക്കുന്നുണ്ടായിരുന്നു. മനസ്സിന്റെ ജാലകപടിയില്‍ നമ്മുടെ ചലനങ്ങളും സ്വരങ്ങളും നിറങ്ങളും ഗന്ധങ്ങളും പിടിച്ചെടുത്ത് അയാള്‍ നിരത്തി വെച്ചു, നോക്കി രസിച്ചു. നിഴള്‍പാടില്‍ നിന്ന ആമനുഷ്യന്‍ ഇടയ്ക്കിടെ ചിരിക്കുന്നുണ്ടായിരുന്നു...പതുക്കെ. ആ ശബ്ദം എവിടെനിന്നറിയാതെ നാം ചിലപ്പോള്‍ അമ്പരന്നു. നമ്മുടെ ചിരിയുടെ കോലാഹലം അതിനോട് ചേര്‍ത്ത് വെച്ച് അത് നമ്മുടെ സ്വരം തന്നെയെന്ന് സങ്കല്‍പ്പിക്കാന്‍ ശ്രമിച്ചു. അകലത്തെത്തിയപ്പോഴും ആ ചിരി നമ്മെ പിന്തുടര്‍ന്നു. ചിരി നമ്മെ വേട്ടയാടുകയാണോ? മലയാളം എന്ന നമ്മുടെ ചെറിയ ഭാഷയില്‍ കാലത്തിലേക്ക് തുറന്നിട്ട മനസ്സാക്ഷിയുടെ ജാലകപഴുതായിരുന്നു ഈ കഥാകാരന്‍. കഥ നീണ്ടു പോകുമ്പോള്‍ എവിടെയെങ്കിലും അവസാനിക്കണമല്ലോ? കാലം 'ബഷീര്‍' എന്ന കഥയ്ക്ക് ഒരടിവരയിട്ടുകഴിഞ്ഞു. പക്ഷേ പറഞ്ഞു തന്ന കഥകള്‍ മനസ്സില്‍ നാം സൂക്ഷിക്കുന്ന കഥകള്‍ അവസാനിക്കുന്നില്ല എന്നതാണ് ആശ്വാസം.”
( എം ടി യുടെ വാക്കുകള്‍)

     ബഷീര്‍ അനുസ്മരണ പരിപാടിയില്‍ ഹെഡ്മിസ്ട്രസ് ശ്രീമതി സരിത ടീച്ചര്‍ അധ്യക്ഷത വഹിച്ചു. സതി ടീച്ചര്‍, ശ്രീജ ടീച്ചര്‍ എന്നിവര്‍ വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ച് സംസാരിച്ചു. അമ്പിളി ടീച്ചര്‍ ബഷീര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ബഷീറിനെക്കുറിച്ചുള്ള ചുമര്‍പത്രിക സതിടീച്ചര്‍ പ്രകാശനം ചെയ്തു. ഏഴാം ക്ലാസിലെ മാളവിക ജ്യോതി 'പാത്തുമ്മയുടെ ആട് ' എന്ന കഥയിലെ ഒരു ഭാഗം വായിച്ചു. ഇതോടൊപ്പം വായനാവാരത്തിന്റെ സമാപനവും നടത്തി. വായനാവാരത്തോടനുബന്ധിച്ച് നടത്തിയ പ്രവര്‍ത്തനങ്ങളില്‍ വിജയികളായവര്‍ക്ക് സരിത ടീച്ചര്‍ സമ്മാനം വിതരണം ചെയ്തു. കഥാരചനയില്‍ അഞ്ജിത എം രഞ്ജനും കവിതാ മത്സരത്തില്‍ ആറാം ക്ലാസിലെ അഭിനവ് സാരഥിയും വിജയികളായി. ചുമര്‍ പത്രക മത്സരത്തില്‍ ഒന്നാം സ്ഥാനം 7 B യ്ക്കായിരുന്നു. ഓരോ കുട്ടിയും വൈക്കം മുഹമ്മദ് ബഷീറിന്റെ ഒരു കഥയെങ്കിലും വായിച്ചിരിക്കും എന്ന ഉറപ്പോടെ പരിപാടികള്‍ സമാപിച്ചു.



പരിസ്ഥിതിദിനം





ഇന്ന് ലോകപരിസ്ഥിതി ദിനം. ആദ്യമായി പരിസ്ഥിതി ദിനം ആഘോഷിച്ചത് 1972 ലാണ്. ഓരോ വര്‍ഷവും കഴിഞ്ഞുപോകുമ്പോള്‍ അതിരൂക്ഷമായ പരിസ്ഥിതി പ്രശ്നങ്ങളാണ് അതിഭീകരമായി നമ്മുടെ പരിസ്ഥിതിയിലേക്ക് അതിന്റെ കൂര്‍ത്തനഖങ്ങള്‍ ആഴ്ന്നിറക്കുന്നത്. മലിനമാക്കപ്പെടാത്ത ഒന്നും നമുക്കു ചുറ്റുമില്ല. വായു,പുഴ, കായലുകള്‍, എല്ലാം മനുഷ്യന്റെ ചെയ്തികളാല്‍ ദുരന്തത്തിലാണ്. അന്തരീക്ഷ താപത്തെയും വായു- ശബ്ദമലിനീകരണത്തെയും ഗണ്യമായി കുറയ്ക്കുന്നത് ഒരു ഹരിതാശ്വാസകോശമാണ്. ഓരോ ഹരിതകണങ്ങളും അവസാനശ്വാസമെടുക്കാന്‍ കഴിയാതെ നശിപ്പിക്കപ്പെടുമ്പോള്‍ ജൂണ്‍ 5 കൂടുതല്‍ ഓര്‍മപ്പെടുത്തലുകളുമായി എത്തുന്നു.

ഈ വര്‍ഷത്തെ പരിസ്ഥിതി ദിനം ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പ്രവര്‍ത്തനങ്ങളോടെയാണ് തുടങ്ങിയത്. രാവിലെ ചേര്‍ന്ന അസംബ്ലി BRC ട്രെയിനറായ സജിത ടീച്ചറുടെ " ഒരു മരം നടാം നമുക്കമ്മയ്ക്കുവേണ്ടി" എന്ന കവിതാലാപനത്തോടെയാണ് തുടങ്ങിയത്. കുട്ടികള്‍ കവിത ഏറ്റുചൊല്ലി അതിന് കൂടുതല്‍ ഉണര്‍വേകി. തുടര്‍ന്ന് കുട്ടികളുടെ പരിസ്ഥിതി നാടകവും അവതരിപ്പിച്ചു. ഇന്നത്തെ കുട്ടികള്‍ ഏറെ ഗൗരവത്തോടെ പരിസ്ഥിതിയെ നോക്കി കാണുന്നു എന്നത്, നാളെ നമ്മുടെ പരിസ്ഥിതിയ്ക്ക് ഇവര്‍ കാവലാളാകും എന്ന പ്രതീക്ഷ നല്‍കി. അസംബ്ലിയ്ക്കു ശേഷം എല്ലാ ക്ലാസ്സുകളിലും പരിസ്ഥിതി ദിനത്തോടനുബന്ധിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു.
ഒന്നാം ക്ലാസ്സുകാര്‍ ഒരു മരം വരച്ച് നിറം നല്‍കിക്കൊണ്ടാണ് തുടങ്ങിയത്. തുടര്‍ന്നുള്ള ഓരോ ക്ലാസ്സുകളും പോസ്റ്ററുകളും മുദ്രാവാക്യങ്ങളും കുറിപ്പുകളും പതിപ്പുകളും തയ്യാറാക്കി. BRC ട്രൈയ്നര്‍ സജിത ടീച്ചറും വിദ്യാര്‍ത്ഥികളും വൃക്ഷ തൈ നടുകയുണ്ടായി. പരിസ്ഥിതിയെ മലിനമാക്കുന്നതില്‍ എനിക്ക് പങ്കില്ല എന്ന് ഓരോരുത്തര്‍ക്കും പറയാന്‍ കഴിയുന്നതാകട്ടെ നമ്മുടെ പവൃത്തികള്‍''എന്ന പ്രതിജ്ഞ നിറവേറ്റാന്‍ ഓരോരുത്തര്‍ക്കുംകഴിയണം. വൈലോപ്പിള്ളിയുടെ '' വിഷുക്കണി'' എന്ന കവിതയില്‍ പുത്രന് നല്‍കുന്ന ആശംസ നമ്മുടെ കുഞ്ഞുങ്ങള്‍ക്കും നല്‍കാം.
" ഏതു ധൂസര സങ്കല്‍പങ്ങളില്‍ വളര്‍ന്നാലും
ഏതു യന്ത്രവല്‍കൃത ലോകത്തില്‍ പുലര്‍ന്നാലും
മനസ്സിലുണ്ടാവട്ടെ ഗ്രാമത്തില്‍ വെളിച്ചവും
                          മണവും മമതയും ഇത്തിരി കൊന്നപ്പൂവും!” 

 

മധുരം മലയാളം









Tuesday 28 June 2016

പ്രവേശനോത്സവം 2016- 17




     അച്ഛന്റെ വാത്സല്യത്തില്‍ നിന്നും അമ്മയുടെ സ്നേഹത്തില്‍
നിന്നും കുറച്ചുനേരത്തേയ്ക്കെങ്കിലും അകന്ന് പുത്തനുടുപ്പു ബാഗും കുടയും പുസ്തകവും ചേര്‍ത്തുപിടിച്ച്, കണ്ണില്‍ കൗതുകവും നിറച്ച്
കൊച്ചുകാലടികളാല്‍ സ്കൂളിലേക്ക്. ആദ്യമായി സ്കൂളിലേയ്ക്കെത്തുന്ന
കുരുന്നുകളെ വരവേല്‍ക്കാന്‍ ഒരു വസന്തം തന്നെയാണ് കാത്തുവെച്ചിരിക്കുന്നത്. കൊടിതോരണങ്ങളും പാട്ടും ബലൂണുകളും ഒരു ഉത്സവപ്രതീതിയുണര്‍ത്തി. അതിനിടയിലേക്ക് പൂമ്പാറ്റകളെ പോലെ പാറിനടക്കാന്‍ എത്തുന്ന കുരുകള്‍. അവര്‍ക്ക് സ്നേഹവും വാത്സല്യവും നിറയ്ക്കാന്‍ അധ്യാപകര്‍ പുഞ്ചിരിയോടെ കാത്തുനില്‍ക്കുന്നു. കൗതുകം മാത്രമല്ല, ആകാംഷയും ഭയവും നിറഞ്ഞ കുഞ്ഞുമുഖങ്ങളും ഇതിനിടയിലുണ്ട്. ചിലരുടെ കരച്ചില്‍ ആര്‍ത്തലച്ചു പെയ്യുന്ന മഴയെ ഓര്‍മിപ്പിക്കുമെങ്കില്‍ ചിലരാകട്ടെ ചിണുങ്ങിപ്പെയുന്ന മഴയെപ്പോലെ ! മറ്റുചിലര്‍ ആകെ ബഹളം കൂട്ടി ഉത്സവപറമ്പിലെന്നപോലെ ഓടിച്ചാടി നടക്കുന്നു.
മഴമാറി നിന്ന് അനുഗ്രഹിച്ച ജൂണ്‍ 1ന്റെ തെളിഞ്ഞ അന്തരീക്ഷത്തില്‍ 2016-17 അധ്യയന വര്‍ഷത്തെ പ്രവേശനോത്സവപരിപാടികള്‍ കൃത്യം പത്തുമണിക്ക് തന്നെ
ആരംഭിച്ചു. പുതുതായി വന്ന കുട്ടികള്‍ക്ക് ബലൂണുകള്‍ നല്‍കി സ്കൂളിലേക്ക് ആനയിച്ചു. വാര്‍ഡ് മെമ്പര്‍ ഷീജ ഹരീദാസ് അക്ഷരദീപം കൊളുത്തി പ്രവേശനോത്സവം ഉല്‍ഘാടനം ചെയതു. ഹെഡ്മിസ്ട്രസ് ശ്രീമതി സരിതടീച്ചര്‍ അധ്യക്ഷതവഹിച്ചു.
പി.ടി.. പ്രസിഡണ്ട് ഷാജി പഠനകിറ്റ് വിതരണം ചെയ്തു. മാതൃസംഗമം പ്രസിഡണ്ട് ഉമഗിരീഷ് നന്ദി പറഞ്ഞു. അസംബ്ലിയ്ക്ക്
ശേഷം വിദ്യാഭ്യാസ അവകാശങ്ങളേന്തിയ പ്ലക്കാഡുമായി കുട്ടികള്‍ വിളംബര ജാഥ നടത്തി. പുതിയ അധ്യയനവര്‍ഷം.
പുതിയ പ്രതീക്ഷകളുമായി അറിവിന്റെ ലോകത്തേക്ക്.......