Monday 5 September 2016

പൊന്നിന്‍ ചിങ്ങം


സമൃദ്ധിയുടെ വരവറിയിച്ച് ചിങ്ങമാസം വരവായി. പഞ്ഞമാസം എന്ന കര്‍ക്കടകം കഴിഞ്ഞുപോയതിന്റെ ആശ്വാസത്തോടൊപ്പം കര്‍ഷകരുടെ മനസു നിറയ്ക്കാന്‍ വിളവെടുപ്പിന്റെ പൊന്നിന്‍ ചിങ്ങമാസം വരവായി. കര്‍ഷകദിനത്തോടനുബന്ധിച്ച് ആഷ്മി ടീച്ചര്‍ കൃഷിയെക്കുറിച്ചും വിളവെടുപ്പിനെക്കുറിച്ചും കുട്ടികള്‍ക്ക്
പറഞ്ഞു കൊടുത്തു. കൃഷി ക്ലബ്ബിലെ അംഗമായ മാളവികജ്യോതി കൃഷി ചൊല്ലുകളും അവയുടെ വിശദീകരണവും
നടത്തി. കാര്‍ഷിക ക്വിസിലെ വിജയികളായ അനന്ദകൃഷ്ണയേയും അലിയേയും ഹെഡ്മിസ്ട്രസ് സരിത ടീച്ചര്‍ പ്രത്യേകം അഭിനന്ദിച്ചു. കൃഷി ഭവനില്‍ നിന്ന് ലഭിച്ച വിത്തിന്റെ വിതരണ ഉദ്ഘാടനവും സരിത ടീച്ചര്‍ നിര്‍വഹിച്ചു.

സ്വാതന്ത്ര്യ ദിനം



എഴുപതാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഒട്ടേറെ പരിപാടികള്‍ ആസൂത്രണം ചെയ്തിരുന്നു.യു.പി ക്ലാസുകളിലെ കുട്ടികള്‍ മൂന്നു വര്‍ണ്ണത്തിലുള്ള കടലാസുകള്‍ വെട്ടി തോരണങ്ങള്‍ ഉണ്ടാക്കി . സ്വാതന്ത്ര്യദിന ക്വിസ്സ്, പ്രസംഗമത്സരം എന്നിവ നടത്തിയിരുന്നു.കുരുത്തോലകളും കടലാസുകൊടികളും കൊണ്ട് വര്‍ണ്ണശഭളമായ അന്തരീക്ഷമായിരുന്നു കുട്ടികളെയും രക്ഷിതാക്കളെയും വരവേറ്റത്. കൃത്യം 9 മണിക്കു തന്നെ ഹെഡ്മിസ്ട്രസ് സരിതടീച്ചര്‍ പതാക ഉയര്‍ത്തി . പതാകഗാനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ദേശിയ പതാക വാനിലുയര്‍ന്നു. കുട്ടികളും രക്ഷിതാക്കളും സാന്നിദ്ധ്യം പതാക ഉയര്‍ത്തലിന് മാറ്റുകൂട്ടി.
   ഞാനൊരു ഇന്ത്യക്കാരനാണ് എന്ന വാനോളം ഉയര്‍ന്ന അഭിമാനത്തോടെ എല്ലാവരും പതാകയെ സല്യൂട്ട് ചെയ്തു . പതാക ഉയര്‍ത്തലിനു ശേഷം സരിത ടീച്ചര്‍ സ്വാതന്ത്ര്യ ദിനത്തിന്റെ പ്രസക്തിയെക്കുറിച്ച് പറഞ്ഞു. തുടര്‍ന്ന് സ്വാതന്ത്ര്യം ലഭിക്കുന്നതിനു വേണ്ടി ജീവന്‍ ത്യജിച്ച മഹാത്മാക്കളെക്കുറിച്ച് ശ്രീജ ടീച്ചര്‍ കുട്ടികള്‍ക്ക് പറഞ്ഞു കൊടുത്തു. തുടര്‍ന്ന് കുട്ടികളുടെ വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഉണ്ടായിരുന്നു. ഏഴാം  ക്ലാസിലെ മാളവിക ജ്യോതി സ്വാതന്ത്രദിനത്തെ കുറിച്ച് മലയാളത്തില്‍ പ്രസംഗം നടത്തി. തുടര്‍ന്ന് ഏഴാം ക്ലാസിലെ ഫാത്തിമ നൗറിന്‍ ഇംഗ്ലീഷ് പ്രസംഗം നടത്തി. ഒന്നാം ക്ലാസ് മുതല്‍ ഏഴാം ക്ലാസ് വരെയുള്ള കുട്ടികള്‍ ക്ലാസ് തലത്തില്‍ ദേശഭക്തിഗാനം ആലപിച്ചു. മൂന്നാം ക്ലാസിലെ മഹാലക്ഷ്മി, രണ്ടാം ക്ലാസിലെ പ്രണതി എന്നിവരുടെ ഇംഗ്ലീഷ് പ്രസംഗവും ഉണ്ടായിരുന്നു. പരിപാടികളുടെ സമാപനത്തിനു ശേഷം എല്ലാ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ലഡു വിതരണം ചെയ്തു.







ഹിരോഷിമാ ദിനം


ആഗസ്റ്റ് 6 ഹിരോഷിമദിനം ആചരിച്ചു ദിനാചരണത്തിന്റെ ഭാഗമായി കുട്ടികള്‍ സുഡാക്കോ കൊക്കുകള്‍ നിര്‍മിച്ച് തോരണങ്ങള്‍ തീര്‍ത്തു. റിമ ടീച്ചര്‍ മുഖ്യപഭാഷണം നടത്തി ലോകത്തില്‍ ആദ്യമായി അണുബോബ് പ്രയോഗിക്കപ്പെട്ടത് ജപ്പാനിലെ ഹിരോഷ്മയിലാണ്. 1945 ആഗസ്റ്റ് 6ന് രാവിലെ 8.15 ന് ഹിരോഷ്മയില്‍ അണു ബോബ് പതിച്ചു. ജപ്പാനിലെ വ്യവസായ കേന്ദ്രവും തുറമുഖപട്ടണവും ഏറ്റവും ജനസാന്ദ്രതയുള്ള നഗരവുമായിരുന്നു ഹിരോഷ്മ. ലിറ്റില്‍ബോയ് എന്ന ആ അണുബോംബിന്റെ ഭാരം 4000 കിലോഗ്രാമായിരുന്നു യുറേനിയത്തിന്റെ ഐസോടോപ്പായ യുറേനിയം 235 ഉപയോഗിച്ചാണ് ഇത് നിര്‍മിച്ചത് ബോംബാക്രമണത്തിന് നേതൃത്വം നല്‍കിയത് കേണല്‍ ടി. ബിറ്റ്സ് ആയിരുന്നു എനോളഗെ എന്ന വിമാനമാണ് ബോംബാക്രമണത്തിനായി ഉപയോഗിച്ചത് എഴുപതിനായിരത്തോളം വരുന്ന നിരപരാധികളായ ജനങ്ങളാണ് ഈ അണുബോംബാക്രമത്തില്‍‌ കൊല്ലപ്പെട്ടത് 35000 പേരോളം വിഷവാതകം ശ്വസിച്ച് വിസ്മൃതിയിലായത്. പതിനായിരങള്‍ ആക്രമണം നടന്ന് ഒരു വര്‍ഷത്തിനുള്ളില്‍ മരണമടഞ്ഞു ഈ ക്രൂരമായ ആക്രമണത്തില്‍ പരിക്കേറ്റ സുഡാക്കോ സുസുക്കി എന്ന കുട്ടിയുടെ ദയനീയമായ കഥ റിമടീച്ചര്‍ കുട്ടികള്‍ക്ക് പറഞ്ഞുകൊടുത്തു കുട്ടികള്‍ക്ക് യുദ്ധത്തിനെക്കുറിച്ചും അതിന്റെ കെടുതികളെക്കുച്ച് നല്ല ധാരണയുണ്ട്. ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട
എന്ന് അവര്‍ ഉറക്കെ വിളിച്ചു പറഞ്ഞു.

ക്വിറ്റ് ഇന്ത്യ ദിനം


ആഗസ്റ്റ് 9 ക്വിറ്റ് ഇന്ത്യാ ദിനവും നാഗസാക്കി ദിനവും ആചരിച്ചു. ശ്രീജ ടീച്ചര്‍ ക്വിറ്റ് ഇന്ത്യാ ദിനത്തെക്കുറിച്ച് പ്രഭാഷണം നടത്തി.  1942 ആഗസ്റ്റ് 7,8 തിയതികളില്‍ ബോംബയില്‍ ചേര്‍ന്ന അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രമേയത്തോടെയാണ് ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന്റെ തുടക്കം. 'ബ്രട്ടീഷുകാര്‍ ഇന്ത്യ വിടുക' എന്ന ആവശ്യമുയര്‍ത്തിയായിരുന്നു പ്രമേയം പസാക്കിയത്. 'പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക' എന്ന മുദ്രാവാക്യം ഗാന്ധിജി ഉയര്‍ത്തിയത് ഇവിടെ വെച്ചായിരുന്നു. ഗാന്ധിജിയുള്‍പ്പടെ ഒട്ടേറെ നേതാക്കളുടെ പ്രവര്‍ത്തനഫലമായിട്ടാണ് നമുക്ക് സ്വാതന്ത്ര്യം ലഭിച്ചത്. ആ സ്വാതന്ത്ര്യത്തെ ദുരുപയോഗപ്പെടുത്തരുതെന്ന് ശ്രീജടീച്ചര്‍ കുട്ടികളെ ഓര്‍മിപ്പിച്ചു.കഴിഞ്ഞ ദിവസം ഹിരോഷിമാദിനം ആചരിച്ചതുകൊണ്ട് നാഗസാക്കി ദിനത്തെക്കുറിച്ചും കുട്ടിക‌ള്‍ക്ക് അറിയാമായിരുന്നു. 1945 ആഗസ്റ്റ് 9ന് നാഗസാക്കിയിലാണ് രണ്ടാമതായി ആറ്റം ബോംബ് പതിച്ചത്. ഇതിന്റെ പേര് 'ഫാറ്റ്മാന്‍' എന്നാണ്. ആറ്റംബോംബില്‍ നക്കുന്നത് അണുവിഘടനമാണ്. റോബര്‍ട്ട് ഓപ്പണ്‍ ഹെയ്മറാണ് ആറ്റംബോംബിന്റെ പിതാവ് എന്നറിയപ്പെടുന്നത്. അണുബോംബിന്റെ മാരകാക്രമണത്തിന് ഇരയായിതീര്‍ന്ന എല്ലാവരുടെയും ഓര്‍മ്മയ്ക്കു മുമ്പില്‍ പ്രണാമം അര്‍പ്പിക്കുന്നു.

അബ്ദുള്‍ കലാം ചരമദിനം


      ജൂലൈ 27 ബുധനാഴ്ച്ച മുന്‍രാഷ്ട്രപതിയായിരുന്ന APJ അബ്ദുല്‍കലാമിന്റെ ഒന്നാം ചരമവാര്‍ഷികദിനം ആചരിച്ചു. ഷമീര്‍മാഷ് മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. APJ അബ്ദുല്‍കലാം നമ്മെ വിട്ടുപിരിഞ്ഞിട്ട് ഒരു വര്‍ഷമാകുന്നു. രാഷ്ട്രപതി മാത്രമല്ല, ഇന്ത്യയുടെ മിസൈല്‍മാന്‍, ശാസ്ത്രജ്ഞന്‍.... അങ്ങനെ വിശേഷങ്ങള്‍ നിരവധിയാണ്. തമിഴ്നാട്ടിലെ കടലോരഗ്രാമമായ രാമേശ്വരത്തെ ഒരു സാധാരണ കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. കഷ്ടപ്പാടുകള്‍ നിറഞ്ഞ ബാല്യത്തിലും അദ്ദേഹം വലിയ ലക്ഷ്യങ്ങള്‍ സ്വപ്നം കണ്ടു, സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുകയും ചെയ്തു. സ്വപ്നം കാണാന്‍ യുവതലമുറയെ പ്രേരിപ്പിച്ച് അവര്‍ക്ക് പ്രചോദനമായ കലാം ഉറങ്ങുമ്പോള്‍ കാണുന്ന സ്വപ്നങ്ങളല്ല, ഉറക്കം കെടുത്തുന്ന സ്വപ്നങ്ങളാണ് കാണേണ്ടത്" എന്ന് പറഞ്ഞ് കുട്ടികളെ സ്വപ്നം കാണാന്‍ പ്രേരിപ്പിച്ചു. യുവജനങ്ങള്‍ക്ക് ലക്ഷ്യബോധവും പ്രയത്നത്തിന്റെ മൂല്യവും സമ്മാനിച്ചു. “ ജീവിതത്തില്‍ നിന്നു പഠിക്കാനേറേയുണ്ട്. കുട്ടികളെ സ്വപ്നം കാണാന്‍ പ്രേരിപ്പിച്ച അദ്ദേഹത്തിന്റെ സ്വപ്നങ്ങളും ജീവിതദര്‍ശനങ്ങളും പഠിക്കാനും ചര്‍ച്ച ചെയ്യാനും ഇന്നു വിദ്യാലയങ്ങള്‍ സമയം നീക്കിവെയ്ക്കണമെന്ന് " . എസ്. ആര്‍. മുന്‍ചെയര്‍മാന്‍ ഡോ. കെ. രാധാകൃഷ്ണന്റെ അഭിപ്രായത്തോട് പൂര്‍ണമായും യോജിക്കുന്നു. ഏറ്റെടുത്ത എല്ലാ പ്രവര്‍ത്തിയേയും അദ്ദേഹം തീവ്രമായി സ്നേഹിച്ചു. അതില്‍ പൂര്‍ണമായി മനസ്സര്‍പ്പിച്ചു, അതിനെ ഗംഭീരമാക്കി. ഷമീര്‍മാഷ് നടത്തിയ അനുസ്മരണ പ്രഭാഷണത്തില്‍ കലാമിന്റെ പ്രസിദ്ധമായ വാക്കുകളെ അനുസ്മരിച്ചു. ഒരു പ്രമുഖ അഭിമുഖത്തില്‍ പിറന്നാളിനെക്കുറിച്ച് ചോദിച്ചപ്പോള്‍ "ഞാന്‍ കരയുന്നത് കണ്ട്, അമ്മ സന്തോഷിച്ച ഒരേയൊരു ദിവസമെന്നാണ്" കലാം മറുപടി പറഞ്ഞത്.
        ഒരു പുരുഷായുസിന് കഴിയുന്ന എല്ലാ നല്ല കാര്യങ്ങളും ചെയ്തു തീര്‍ത്തശേഷമാണ് അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞത്. ഇതുപോലൊരു മനുഷ്യന്‍ ഇനിയുണ്ടാകുമോ എന്നറിയില്ല. മഹാനായ മനുഷ്യന്റെ സ്മരണയ്ക്കുമുമ്പില്‍ ഞങ്ങള്‍ ശിരസ്സുനമിക്കുന്നു.